Friday, December 17, 2010

ഒരേ കാഴ്ചകള്‍

വിശന്നു മരിച്ചവന്റെ ആമാശയം
ചില്ലിട്ടു വെച്ചതു കാണാന്‍
മുടക്കിയ നാണയത്തുട്ടുകള്‍ ,
ജീവിച്ചിരുന്നപ്പോള്‍ അവനു കൊടുക്കാന്‍ -
മറന്ന അപ്പക്കഷണങ്ങള്‍ !

ആള്‍ക്കൂട്ടത്തില്‍ അമ്മ ഉപേക്ഷിച്ച
കുഞ്ഞിന്റെ കണ്ണീര്‍പ്പുഴയില്‍ -
ഇളകിയാടുന്ന കടലാസു തോണി
എന്റെ കവിത .

എയ്ഡ്സ്സ് ബാധിച്ചവന്റെ -
ഇനിയും വയസ്സറിയിക്കാത്ത പെണ്‍കുട്ടിയെ
കല്ലെറിഞ്ഞു കൊന്നവര്‍,
പാപം പൊറുക്കാത്തവര്‍,
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധരാക്കപ്പെട്ടവര്‍ !

ശരണാലയത്തിലെ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍
വൃദ്ധദമ്പതികള്‍ വിറച്ചു മന്ത്രിച്ചു ;
'വിത്തറിയാതെ വിതച്ചത് ,
വിനാശകാലേ വിപരീത ബുദ്ധി' !

അച്ഛന്‍ കാമിച്ച പെണ്ണിന്റെ മാനം,
നാളെ ജനിക്കുന്ന കവിയ്ക്കായ്
കാലം കാത്തുവെച്ച വരികള്‍ !

No comments:

Post a Comment