Friday, December 17, 2010

നെട്ടോട്ടം

ഇറ്റു നേരം നിന്റെ മുറിക്കുള്ളില്‍
വയസ്സന്‍ കസാലയില്‍ വളഞ്ഞിരിക്കുമ്പോള്‍
മേലാകെ മുള്ള് കുത്തി നോവുന്നു .
നാല് ചുമരുകളിലും മുഖം വക്രിച്ചെന്റെ പ്രേതം
നിലവിളിക്കുന്നു, കടവാതിലിനെപ്പോലെ .

കാലു പൊള്ളി തിരിഞ്ഞോടി
മൊട്ടച്ചി കുന്നിന്റെ വിരിമാറില്‍
ചടഞ്ഞിരുന്നിരുട്ട് തിന്നു .
ദഹിക്കാത്ത കറുപ്പ് വട്ടമിട്ടു
ചങ്കില്‍ പടര്‍ന്നപ്പോള്‍
പ്രാണനെടുത്തുള്ളം കയ്യില്‍ പിടിച്ച്
അടിവാരത്താഴ്ചയിലേക്ക് പാച്ചില്‍ വീണ്ടും.

കുന്നിന്‍ ചെരുവിലെ ഒറ്റമരം
പുഴുക്കുത്തു വീണ് കിനാവിന്റെ
തളിരിലകള്‍ കൊഴിഞ്ഞ്
പ്രായമെത്താതെ വയസ്സനായ നഗ്നന്‍,
അതിന്റെ തെക്കോട്ട്‌ ചാഞ്ഞ ചില്ലയില്‍
ഞെട്ടറ്റു വീഴാന്‍ വെമ്പുന്ന കരിഞ്ഞോരില ;-
താളം മറന്നു വിറച്ചു തുള്ളുന്ന എന്റെ ഹൃദയം .

തുണിസഞ്ചിയില്‍ പൊതിഞ്ഞു കെട്ടി
നാടു കടത്തിയ പൂച്ചക്കുട്ടിയെപ്പോലെ
ഓര്‍മ്മകള്‍ മനസിന്റെ പിന്നാമ്പുറങ്ങളില്‍
മടങ്ങി വന്നു മ്യാവു മ്യാവു വിളിക്കുന്നു .

No comments:

Post a Comment