Friday, December 17, 2010

അവള്‍ കൊല്ലപ്പെട്ടു .

അവള്‍ കൊല്ലപ്പെട്ടതിന്
ഞാന്‍ തൂക്കിലേറ്റപ്പെടണമെന്ന്
വല്ലാണ്ട് വാശിപിടിക്കുന്നുണ്ട് ചിലര്‍ .
അവളുടെ മാറില്‍ തറച്ചു നിന്ന
കത്തിപ്പിടിയില്‍ നിന്നിറ്റുവീണ
ചോരത്തുള്ളികളോരോന്നും 'പ്രതി ' -
ഞാനെന്നടക്കം പറയുന്നുണ്ടായിരുന്നത്രേ !
പക്ഷേ, അവരാരും കണ്ടിരുന്നില്ല;
അവളുടെ മിടിക്കുന്ന ചങ്കിലേക്ക്‌ പലകുറി
വിശ്വാസത്തിന്‍റെ തേന്‍ പുരട്ടി
ഞാന്‍ ചൊരിഞ്ഞ സ്നേഹം
കൊടും ചതിയില്‍ ശ്വാസംമുട്ടി
ചോരതുപ്പി പിടഞ്ഞു വീഴുന്നത്.
എങ്കിലും ഞാന്‍ തര്‍ക്കിക്കുന്നില്ല
കൊലയാളി ശിക്ഷിക്കപ്പെടേണ്ടവന്‍ തന്നെ..
പഴയ നിയമപുസ്തകത്തിലെ
ഇനിയും ചിതല്‍ വിഴുങ്ങിയിട്ടില്ലാത്ത
അടിവരയിട്ട കറുത്ത വാക്കുകള്‍
ഉറക്കെ വിളിച്ചു പറഞ്ഞുകൊള്ളുക.
എന്റെ കഴുത്തില്‍ കുരുക്കിട്ടു
വലിച്ചു മുറുക്കുമ്പോള്‍ -
നിങ്ങള്‍ വിരലിലെണ്ണിത്തുടങ്ങുന്ന
നെഞ്ചിടിപ്പിനൊപ്പം കേള്‍ക്കാം ,
പണ്ടവളുടെ ഹൃദയഭിത്തിയില്‍
തട്ടിത്തെറിച്ചെന്നെ നോക്കി
കൊഞ്ഞനം കുത്തിയ
കുറേ ദ്രവിച്ച വാക്കുകള്‍ !

No comments:

Post a Comment